ബംഗളൂരു:മദ്യപിച്ച് ലക്കുകെട്ട് ഓപ്പറേഷൻ തീയേറ്ററിലെത്തിയ ഡോക്ടർ ശസ്ത്രക്രിയ തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുമ്പ് കുഴഞ്ഞുവീണു. കർണാടകയിലെ ചിക്കമംഗളൂരുവിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനായി എത്തിയതായിരുന്നു ഡോക്ടർ. സംഭവവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണ എന്ന ഡോക്ടർക്കെതിരെ രാേഗികളുടെ ബന്ധുക്കൾ പരാതി നൽകി. ഒമ്പതുപേരെയാണ് ശസ്ത്രക്രിയയ്‌ക്കായി അഡ്മിറ്റ് ചെയ്തിരുന്നത്.
രാവിലെ മുതൽ ഡോക്ടർ ആശുപത്രിയിലുണ്ടായിരുന്നു. ഓപ്പറേഷൻ തീയേറ്ററിൽ കിടന്നുറങ്ങുകയായിരുന്നു എന്നും ചിലർ ആരോപിക്കുന്നുണ്ട്. രണ്ടുമണിക്കാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി അനസ്തേഷ്യയും നൽകിയിരുന്നു. അനസ്തേഷ്യ നൽകിക്കൊണ്ടിരിക്കുമ്പോൾ പുറത്തുപോയ ഡോക്ടർ രണ്ടുമണിയോടടുപ്പിച്ചാണ് ഉറയ്ക്കാത്ത കാലടികളോടെ ഓപ്പറേഷൻ തീയേറ്ററിൽ മടങ്ങിയെത്തിയത്. ശസ്ത്രക്രിയ നടത്താനായി റെഡിയാവാൻ അവിടെ ഉണ്ടായിരുന്ന ജീവനക്കാരോട് പറയുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തുടർന്ന് ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയകൾ എല്ലാം മാറ്റിവച്ചു.
ഡോക്ടർ സ്ഥിരം മദ്യപാനിയാണെന്നും നേരത്തേയും ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നും ജീവനക്കാരിൽ ചിലർ പറയുന്നുണ്ട്. രോഗികളുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |